Monday, July 25, 2011

പണക്കൊതിയുടെ മനഃശാസ്ത്രം...................

fasalct fasalct fasalct@gmail.com to onlinekeralafr. 

നാല്പത്തിരണ്ടുകാരനായ ഗിരീശന് ലോട്ടറി ടിക്കറ്റുകളോട് വല്ലാത്ത ഭ്രമമാണ്. എല്ലാ ദിവസവും കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തുംമുമ്പേ, കുറഞ്ഞത് ഇരുന്നൂറ് രൂപയ്‌ക്കെങ്കിലും അയാള്‍ ലോട്ടറി ടിക്കറ്റെടുക്കും. പിറ്റേന്നു രാവിലെ പത്രം കൈയില്‍ കിട്ടിയാലുടന്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഭ്രാന്തമായി പരതുന്നു. സമ്മാനം കിട്ടിയിട്ടില്ലെന്നറിയുമ്പോള്‍ നിരാശനാകുമെങ്കിലും വീണ്ടും അയാള്‍ ടിക്കറ്റെടുക്കുകതന്നെ ചെയ്യും. ഭാര്യയും മക്കളും ഗിരീശനെ, ഈ ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സാധിക്കുന്നില്ല. കൈയില്‍ പണമില്ലെങ്കില്‍, കടം വാങ്ങിയെങ്കിലും ഗിരീശന്‍ ലോട്ടറി ടിക്കറ്റ് എടുത്തിരിക്കും.

മുപ്പത്തഞ്ചുകാരനായ ജോസഫ് എന്‍ജിനീയറിങ് ബിരുദധാരിയാണ്. എന്നാല്‍ ആശാന് താത്പര്യം ഷെയര്‍ മാര്‍ക്കറ്റ് വ്യാപാരത്തോടാണ്. ദിവസത്തില്‍ കൂടുതല്‍ നേരവും ഷെയര്‍ മാര്‍ക്കറ്റിലെ വ്യതിയാനങ്ങളും നിരീക്ഷിച്ച് കമ്പ്യൂട്ടറിനു മുന്നിലിരിക്കും. ബുദ്ധിശൂന്യമായ ഇടപാടുകള്‍വഴി പതിനഞ്ചുലക്ഷം രൂപയോളം നഷ്ടം വന്നിട്ടും ജോസഫിന് ഷെയര്‍ മാര്‍ക്കറ്റിനോടുള്ള ആസക്തി കുറയുന്നില്ല. ഇതേച്ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കാണ്. ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കുടുംബകോടതിയില്‍ കേസുകൊടുത്തിരിക്കുകയാണ്...

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടു സംഭവങ്ങളും കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയൊരു സാമൂഹിക ആരോഗ്യപ്രശ്‌നത്തിന്റെ സൂചനകളാണ്. എവിടെയോ ഒളിഞ്ഞിരിക്കുന്ന നിധിതേടി പരക്കംപായുന്ന മലയാളിയുടെ ജീവിതമാണ് ഇതിലൂടെ തെളിയുന്നത്. മെയ്യനങ്ങി ജോലി ചെയ്യാതെ ലോട്ടറി, ഷെയര്‍മാര്‍ക്കറ്റ് വ്യാപാരം തുടങ്ങിയ ഭാഗ്യാന്വേഷണങ്ങള്‍ക്കു പിന്നാലെ പായുകയാണ് മലയാളി. ഇതിലൊക്കെ ഇടപെടുന്ന ഭൂരിപക്ഷം പേരും കടക്കെണിയില്‍പ്പെട്ട് വലയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.

അപകടകരമായ ചൂതാട്ടം
മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, പെട്ടെന്നുണ്ടാകുന്ന ചില തോന്നലുകളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിയെയാണ് 'എടുത്തുചാട്ട സ്വഭാവം' (ഇംപള്‍സീവ് ബിഹേവിയര്‍) എന്നു വിളിക്കുന്നത്. നിരന്തരവും അമിതവുമായ എടുത്തുചാട്ടസ്വഭാവം ഒരു മാനസിക അസ്വാസ്ഥ്യമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ഇത്തരം അസ്വസ്ഥതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'അപകടകരമായ ചൂതാട്ടം' അഥവാ പാത്തോളജിക്കല്‍ ഗാംബ്ലിങ്. സമൂഹത്തിലെ മൊത്തം ജനസംഖ്യയില്‍ രണ്ടു ശതമാനത്തോളം പേര്‍ക്ക് ഈ പ്രവണതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലുമുള്ളവര്‍ക്ക് 'പാത്തോളജിക്കല്‍ ഗാംബ്ലിങ്' ഉണ്ടെന്ന് കരുതാം.

1.ജീവിതത്തില്‍ കൂടുതല്‍ സമയം ചൂതാട്ടം നടത്തിയോ, അതേക്കുറിച്ച് ചിന്തിച്ചോ കഴിയുക. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്താനായി വളരെയേറെ സമയം ഇവര്‍ ചെലവഴിച്ചേക്കാം
2.കൂടുതല്‍ പണം ചെലവഴിച്ച് ചൂതാട്ടം നടത്തുന്ന പ്രവണത ക്രമേണ വളര്‍ന്നുവരിക
3.ചൂതാട്ടം നിര്‍ത്താനോ കുറയ്ക്കാനോ ഉള്ള പരിശ്രമങ്ങള്‍ വിഫലമാകുക
4.ചൂതാട്ടം നടത്താന്‍ കഴിയാതെ വരുന്ന അവസരങ്ങളില്‍ അമിതമായ ഉത്കണ്ഠ, ദേഷ്യം, ശ്രദ്ധക്കുറവ് തുടങ്ങിയവ അനുഭവപ്പെടുക
5.ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ നേരം ചൂതാട്ടത്തിനുവേണ്ടി ചെലവഴിക്കുക
6.ഒരിക്കല്‍ ചൂതാട്ടം നടത്തി വന്‍തുക നഷ്ടപ്പെട്ടാല്‍ പിറ്റേന്ന് നഷ്ടം നികത്താന്‍ വേണ്ടി കൂടുതല്‍ തുക ഉപയോഗിച്ച് ചൂതാട്ടം നടത്തുക
7.ചൂതാട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവെക്കുക. ഇതുമായി ബന്ധപ്പെട്ട് നിരന്തരം കള്ളം പറയുക
8.ചൂതാട്ടത്തിനാവശ്യമായ പണം സ്വരൂപിക്കാന്‍ വേണ്ടി മോഷണം, വഞ്ചന തുടങ്ങി നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക
9.ചൂതാട്ടശീലം മൂലം തൊഴില്‍രംഗത്തും വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും സാരമായ തകരാറുകള്‍ സംഭവിക്കുക
10.ചൂതാട്ടം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ അന്യരെ അമിതമായി ആശ്രയിക്കുക. ഈ ശീലമുള്ളവരില്‍ എഴുപത് ശതമാനത്തിലേറെ പേര്‍ മദ്യത്തിനും മുപ്പതു ശതമാനത്തിലേറെ മറ്റ് മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരാകാന്‍ സാധ്യതയുണ്ട്.

കാരണങ്ങള്‍
പാത്തോളജിക്കല്‍ ഗാംബ്ലിങ്ങ് ബാധിച്ചവരുടെ തലച്ചോറിന്റെ ഫ്രോണ്ടല്‍ ഖണ്ഡത്തില്‍ ചില പ്രവര്‍ത്തന വൈകല്യങ്ങളുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു പ്രവൃത്തി ചെയ്യുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നത് പ്രീ ഫ്രോണ്ടല്‍ ഖണ്ഡമാണ്. എന്നാല്‍ ഈ ഭാഗത്തിന്റെ പ്രവര്‍ത്തന മാന്ദ്യം വരുംവരായ്കകള്‍ ആലോചിക്കാതെ എടുത്തുചാടി പ്രവൃത്തിചെയ്യാന്‍ കാരണമാകുന്നു. ഇത്തരക്കാരില്‍, മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസപദാര്‍ഥത്തിന്റെ അളവിലും വര്‍ധനവുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മദ്യപാനശീലമോ ചൂതാട്ടശീലമോ ഉള്ളവരുടെ കുട്ടികളില്‍ പാത്തോളജിക്കല്‍ ഗാംബ്ലിങ് കൂടുതലായി കണ്ടുവരുന്നുണ്ട്. അയല്‍വാസിയുടെ ഭൗതിക സൗകര്യങ്ങള്‍കണ്ട്, തനിക്കും അതൊക്കെ വേണമെന്നാഗ്രഹിക്കുന്നവര്‍ വളരെവേഗം പണമുണ്ടാക്കാനുള്ള മാര്‍ഗമായി ചൂതാട്ടം തിരഞ്ഞെടുത്തേക്കാം. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ചൂതാട്ട രീതികളും സമീപകാലത്തായി വ്യാപകമാകുന്നുണ്ട്. അനിയന്ത്രിതമായി ലോട്ടറി ടിക്കറ്റുകള്‍ എടുത്തുകൂട്ടുക, ഷെയര്‍മാര്‍ക്കറ്റില്‍ ഊഹക്കച്ചവടം നടത്തി പണം നിക്ഷേപിക്കുക, പണംവെച്ച് ചീട്ടുകളിക്കുക എന്നിവയൊക്കെ സാധാരണ ചൂതാട്ടരീതികളാണ്.

എങ്ങനെ പരിഹരിക്കാം?
ജീവിതശൈലിയിലും ജീവിതത്തോടുള്ള സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ചൂതാട്ടത്തിന് അടിമപ്പെട്ട വ്യക്തിയെയും ജീവിതപങ്കാളിയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രീയമായ കൗണ്‍സിലിങ് ആണ് ആദ്യഘട്ടം. ചൂതാട്ടസ്വഭാവം ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ആ വ്യക്തിയെ ബോധ്യപ്പെടുത്തുക എന്നതാണാവശ്യം. ഇതോടൊപ്പം കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും സമ്പാദ്യശീലം വികസിപ്പിക്കാനുമുള്ള പരിശീലനവും ആവശ്യമാണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സഫലീകരിക്കാനായി ക്ഷമയോടെ പരിശ്രമിക്കാന്‍ വേണ്ട മനശ്ശാസ്ത്ര ചികിത്സാനിര്‍ദേശങ്ങളും നല്കുന്നു. ചൂതാട്ടത്തിലേക്ക് ആ വ്യക്തിയെ തള്ളിവിടുന്നതില്‍ കുടുംബന്ധങ്ങള്‍ക്കുള്ള പങ്കും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ദാമ്പത്യബന്ധത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ആരോഗ്യകരമായ ഒഴിവുകാലവിനോദങ്ങള്‍ വികസിപ്പിച്ചെടുക്കുക, വായനാശീലം വളര്‍ത്തുക, ടെന്‍ഷന്‍ കുറയ്ക്കാനാവശ്യമായ റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍ പരിശീലിക്കുക എന്നിവയും പ്രയോജനം ചെയ്യും. കൃത്യമായ ലക്ഷ്യബോധത്തോടെ ജീവിതം ആസൂത്രണം ചെയ്യാന്‍ കഴിയുന്നതോടെ, ചൂതാട്ടശീലത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ സാധ്യത ഏറെയാണ്.

 
 
Best regards
fazal pazhur
calicut


~~~~~Sreenath Vanmelil

No comments:

Post a Comment